മദ്യപിച്ച് പോലീസ് സ്‌റ്റേഷനിൽ ബഹളം വെച്ചതിന് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം നടൻ വിനായകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയ കേരള പോലീസിനെതിരെ കോൺഗ്രസ് . പൊലീസിനോട് വളരെ മോശമായി പെരുമാറിയിട്ടും വിനായകനോട് വളരെ ദുര്‍ബലമായ നടപടിയാണ് പൊലീസ് സ്വീകരിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം. വിനായകന്‍ ഒഴിച്ചുള്ള ഒരു വ്യക്തിയായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ സൗമ്യമായി ഇടപെടുമോ എന്നും സഖാവ് ആയതുകൊണ്ടാണോ ഈ ദുര്‍ബലമായ നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തുന്നു.
ഭാര്യയുമായി തന്റെ അപ്പാർട്ടുമെന്റിൽ തർക്കം ഉണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് വിനായകനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ച് നടൻ പോലീസിന്റെ നടപടികളെ ചോദ്യം ചെയ്തു. വീട്ടിലേക്ക് യൂണിഫോമിൽ അല്ലാതെ വന്ന വനിതാ പോലീസിനോട് ഐഡന്റിറ്റി കാർഡ് ചോദിച്ചെങ്കിലും കാണിച്ചിരുന്നില്ല. ഇക്കാര്യം വിനായകൻ പോലീസ് സ്റ്റേഷനിൽ വീണ്ടും ഉയർത്തിയപ്പോൾ പോലീസ് നീ ആരാടാ ഐഡി കാണിക്കാൻ എന്ന് ചോദിച്ചു എന്നാണ് പുറത്തു വന്ന ദൃശ്യങ്ങളിൽ ഉള്ളത്.
മോശം പെരുമാറ്റത്തിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നടനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുവെന്നും കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ ഉമാ തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ക്ലിഫ് ഹൗസിൽ നിന്നുള്ള നിർദേശപ്രകാരമാണോ വിനായകനെ വിട്ടയച്ചതെന്നും തോമസ് ചോദിച്ചു. മാന്യമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാണ് നടപടിയെന്നും എംഎൽഎ എഫ്ബി പോസ്റ്റിൽ പറഞ്ഞു.
എന്നാൽ, ഒരു തരത്തിലുള്ള സ്വാധീനത്തിനും പോലീസ് വഴങ്ങില്ലെന്നും മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി ശശിധരൻ വ്യക്തമാക്കി.