സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് മാത്രം ഉപയോഗിക്കണം എന്ന എൻസിഇആർടിയുടെ നിർദേശത്തെ ശക്തമായി എതിർത്ത് കേരള സർക്കാർ. രാജ്യത്തിന്റെ പേര് മാറ്റാനുള്ള സമിതിയുടെ ശുപാർശ സംസ്ഥാനം തള്ളിക്കളയുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ തലത്തിലുള്ള ഈ പാഠ്യപദ്ധതി പരിഷ്‌കരണം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ശിവൻകുട്ടി ആരോപിച്ചു.
ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യയോ ഭാരതമോ ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഫെഡറൽ രാജ്യത്ത്, സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി തേടേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ ഇന്ത്യയിൽ അത് നടക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു.
വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലെ വിഷയമായതിനാൽ ആ മേഖലയിൽ സംസ്ഥാനത്തിന് സ്വന്തം തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ വിരുദ്ധവും അശാസ്ത്രീയവും യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ ഉള്ളടക്കം പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് എൻസിഇആർടി ഉദ്ദേശിക്കുന്നതെങ്കിൽ അക്കാദമിക് സംവാദങ്ങൾ ഉയർത്തി കേരളം അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.