ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ജനതാദൾ (സെക്കുലർ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ തീരുമാനത്തെ വെല്ലുവിളിച്ച് ജെഡി(എസ്) കർണാടക ഘടകം. പാർട്ടി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ ജനതാദൾ (സെക്കുലർ) ഒരു പിളർപ്പിലേക്ക് നീങ്ങുകയാണ് എന്ന അഭ്യൂഹം പറന്നു.
കേരളത്തിലെ പാർട്ടി ഘടകവും ബിജെപി ബന്ധത്തിനെതിരെ നിലപാട് വ്യക്തമാക്കി വേറെ വഴി തേടുമെന്ന് ദേവഗൗഡയോട് സൂചിപ്പിച്ചതിനു പിറകെയാണ് സിഎം ഇബ്രാഹിം നിലപാട് പറഞ്ഞിരിക്കുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിരവധി പേർ പാർട്ടി വിട്ടതിനാൽ ബിജെപിയുമായുള്ള സഖ്യത്തിന് സമ്മതം നൽകരുതെന്ന് അദ്ദേഹം മുൻ പ്രധാനമന്ത്രി ഗൗഡയോട് അഭ്യർത്ഥിച്ചു.
പാർട്ടിയിലെ പിളർപ്പിനെക്കുറിച്ച് സൂചന നൽകിയ ഇബ്രാഹിം തന്റെ വിഭാഗം ‘മതേതര’മായതിനാൽ യഥാർത്ഥ ജെഡി (എസ്) തങ്ങൾ ആണെന്നും സംസ്ഥാന പ്രസിഡന്റായതിനാൽ കർണാടകയിലെ സംഘടനയെക്കുറിച്ച് തനിക്കു തീരുമാനമെടുക്കാമെന്നും അവകാശപ്പെട്ടു.