ഗാസ മുനമ്പ് വീണ്ടും പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ ഏത് നീക്കവും “വലിയ തെറ്റ്” ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേൽ ഗാസയിൽ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള അധിനിവേശത്തെ പിന്തുണയ്ക്കുമോ എന്ന് സിബിഎസ് ന്യൂസിന്റെ ചോദ്യത്തിന് ബൈഡന്റെ മറുപടി ഇങ്ങനെ ആയിരുന്നു : “അതൊരു വലിയ തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു.”
“ഹമാസ്” എല്ലാ പാലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല എന്നും ആക്രമണം നടത്തി “തീവ്രവാദികളെ പുറത്തെടുക്കുക” എന്നത് അത്യാവശ്യമാണ് എന്നും ബൈഡൻ തന്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ടെൽ അവീവിലും മറ്റുമായി കഴിഞ്ഞ ദിവസങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400-ലധികം ഇസ്രയേലികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഗാസയിലേക്ക് ഇസ്രായേലിന്റെ പ്രതികാര ആക്രമണ പരമ്പര തന്നെ നടന്നു. പാലസ്തീനുകാരായ 2,670 പേരെങ്കിലും കൊല്ലപ്പെട്ടു. ഇവരിലും ഭൂരിഭാഗവും സാധാരണക്കാരാണ്.
ഗാസയിലേക്ക് കരയുദ്ധത്തിന് ഇസ്രായേൽ കച്ച മുറുക്കി നിൽക്കുകയുമാണ്. ഗാസ ഒഴിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് സ്ഥലം വിട്ടു പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കയാണ്. ഇല്ലെങ്കിൽ അവരെയെല്ലാം ഇരകളാക്കും എന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വ്യംഗ്യമായ സൂചന. ഈ പശ്ചാത്തലത്തിലാണ് ജോ ബൈഡന്റെ അഭിപ്രായ പ്രകടനം.