ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്ത, പോർട്ടലിന്റെ മനുഷ്യ വിഭവ ശേഷി വിഭാഗം മേധാവി അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. പോലീസ് നടപടിയെ ചോദ്യം ചെയ്തുള്ള അവരുടെ ഹർജിജസ്റ്റിസ്തുഷാർ റാവു ഗെഡേല തള്ളി.
ഒക്‌ടോബർ 3-ന് പുർക്കയസ്തയെയും ചക്രവർത്തിയെയും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയെയും ചോദ്യം ചെയ്‌ത് അവർ ഹൈക്കോടതിയെ സമീപിച്ചു. ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ഒക്‌ടോബർ 10-ന് വിചാരണക്കോടതി ഇവരെ പത്ത് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചൈനയ്ക്ക് അനുകൂലമായ പ്രചരണം നടത്താൻ പണം കൈപ്പറ്റിയെന്നാരോപിച്ച് ഭീകരവിരുദ്ധ നിയമം (യുഎപിഎ) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരം തകർക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയിൽ നിന്ന് വാർത്താ പോർട്ടലിലേക്ക് വലിയൊരു തുക സംഭാവനയായി വന്നതായി എഫ്‌ഐആറിൽ പോലീസ് ആരോപിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (പാഡ്‌സ്) എന്ന ഗ്രൂപ്പുമായി പൂർകയസ്ഥ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു.