കളമശേരി ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. എറണാകുളം ജില്ലയിലെ മലയാറ്റൂർ സ്വദേശിനി ലിബിന എന്ന 12 വയസ്സുകാരിയാണ് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ശരീരത്തിന്റെ 95 ശതമാനവും പൊള്ളലേറ്റ പെൺകുട്ടിയെ ഞായറാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി മെഡിക്കൽ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെന്റിലേറ്റർ പിന്തുണ ലഭിച്ചിട്ടും ബാലികയുടെ നില വഷളായി. പുലർച്ചെ 12.40 ന് മരണത്തിനു കീഴടങ്ങി.
പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) എന്നിവർ ഇന്നലെ മരിച്ചിരുന്നു.
പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു . മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടുത്തും സഹോദരന് അറുപതുശതമാനത്തിനടുത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്റർ ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു. പരുക്കേറ്റ ആളുകൾ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. 12 പേരാണ് ഐസിയുവിലുള്ളത്. കളമശേരി മെഡിക്കൽ കോളജ് ഐസിയുവിൽ നാലുപേരുണ്ട്. രാജഗിരിയിലും മെഡിക്കൽ സെന്ററിലും നാലുപേരുണ്ട്. രാജഗിരിയിൽ പീഡിയാട്രിക് ഐസിയുവിലുള്ള കുട്ടിക്ക് 10 ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളൽ എന്നത് ആശ്വാസമായി.