കളമശ്ശേരിയില്‍ ഞായറാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തിന് ഹമാസ് അനുകൂല മാനസികാവസ്ഥയുമായി ബന്ധപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാജീവ ചന്ദ്രശേഖര്‍ വിശദീകരണവുമായി രംഗത്ത്.
താന്‍ വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ നുണയനാണെന്നും ഹമാസിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും മന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
“വർഗീയവിഷം ചീറ്റുന്ന പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. ഹമാസ് കൂട്ടക്കൊലയിൽ മൗനം പാലിക്കുന്നതിനെയാണ് ചോദ്യം ചെയ്തത്. എന്റെ പ്രതികരണത്തിൽ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞിട്ടില്ല. ഹമാസിനെ കേരളത്തിലെ ചടങ്ങിൽ പങ്കെടുപ്പിച്ചതിനെയാണ് എതിർത്തത്.”–മന്ത്രി വിശദീകരിച്ചു.
വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദികളെന്നു വിളിച്ച് അധിക്ഷേപിക്കുന്നതായും എം.സ്വരാജും എം.കെ.മുനീറും ഹമാസിന്റെ തീവ്രവാദത്തെ പിന്തുണച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.