കളമശേരി സ്ഫോടന സംഭവത്തിൽ തന്റെ വാക്കുകൾ ചിലർ തെറ്റായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘‘കേരള ജനത ഒന്നടങ്കം പലസ്തീനോടൊപ്പം നിന്നു പൊരുതുമ്പോൾ അതിൽനിന്നും ജനശ്രദ്ധ മാറ്റാൻ പര്യാപ്തമാകുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും കർശന നിലപാട് സ്വീകരിക്കും എന്നാണ് പ്രതികരിച്ചത്. ഞാൻ പറഞ്ഞ കാര്യം പല രീതിയിൽ വ്യാഖ്യാനിച്ചു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. ബോംബ് സ്ഫോടനം നടന്ന് കുറച്ചു സമയങ്ങൾക്കുള്ളിലാണ് പൊതുവായ പ്രതികരണം താൻ നടത്തിയത്. സർക്കാർ കർശന നടപടി സ്വീകരിക്കും എന്നു പറഞ്ഞതിനെ തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചു. സ്ഫോടനം നടക്കുമ്പോൾ ആദ്യനിമിഷങ്ങളിൽ പല രീതിയിൽ പലരും ചിന്തിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ചോദ്യം ചോദിച്ചപ്പോഴാണ് താൻ മറുപടി പറഞ്ഞത്. പിന്നീടാണ് കാര്യങ്ങൾക്കു വ്യക്തത വന്നത്. ചിലർ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എം.വി.ഗോവിന്ദന്റെ നിലപാടുകളെ തള്ളി എന്നാണ് ചിലർ വാർത്ത നൽകിയത്. അസംബന്ധമായ വാർത്തയാണത്. പ്രസ്താവന വളച്ചൊടിച്ചതിനു പിന്നിൽ ആസൂത്രിതമായ നീക്കമുണ്ട്. സുനിൽ കനുഗോലുവിന്റെ തന്ത്രവും പിന്നിൽ പ്രവർത്തിച്ചു. എന്തു കളവും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ട് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി കാര്യങ്ങൾ അവതരിപ്പിക്കുകയാണ്.”– ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കളമശേരി സംഭവത്തിൽ തനിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകിയെങ്കിലും വർഗീയ ധ്രൂവീകരണം നടത്തിയ രാജീവ് ചന്ദ്രശേഖറിനെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.