പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തലിന്റെ സംശയം ഉയര്‍ത്തിക്കൊണ്ട് ഇവര്‍ ഉപയോഗിക്കുന്ന ഐ-ഫോണുകളിലേക്ക് ആപ്പിള്‍ കമ്പനികളുടെ സുരക്ഷാ മുന്നറിയിപ്പുകള്‍ എത്തിയത് വന്‍ വിവാദമാകുന്നു. രാജ്യം ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും ഫോണ്‍ ചോര്‍ത്തുകയാണെന്ന് ആരോപണം ശക്തമായി ഉയരുകയാണ്. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടറും അഭിഭാഷകനുമായ അപര്‍ ഗുപ്തയാണ് ഇതു സംബന്ധിച്ച് കൂടുതല്‍ സംശയങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നിരവധി പ്രതിപക്ഷ നേതാക്കൾ ആപ്പിൾ അലേർട്ടുകളുടെ X സ്കീൻഷോട്ടുകളിൽ ട്വീറ്റ് ചെയ്തു, ഐഫോണുകളിലെ ‘സ്റ്റേറ്റ് സ്പോൺസേർഡ് ആക്രമണങ്ങൾ’ക്കെതിരെ മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, കെസി വേണുഗോപാൽ, പവൻ ഖേര, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപിയുടെ സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി, മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ , ശ്രീറാം കാരി എന്നിവർ ആപ്പിൾ അലേർട്ടുകൾ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
നല്‍കുന്നത് ഒരു സുരക്ഷാ മുന്നറിയിപ്പ് മാത്രമാണെന്നും ആരെങ്കിലും ഫോണ്‍ ചോര്‍ത്തുന്നുണ്ട് എന്ന് തങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ചോര്‍ത്തലുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും ആപ്പിള്‍ കമ്പനി വിശദീകരിക്കുന്നുണ്ട്.