കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം വാങ്ങിയവരുടെ ലിസ്റ്റിൽ തന്റെ പേരടക്കമുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നത്തോടെയാണ് ചെന്നിത്തല ഇത് സമ്മതിച്ചത്.
പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റായിരുന്ന സമയം പാർട്ടി ഫണ്ടായാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. അതു കൃത്യമായി പാര്‍ട്ടി അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പണം വാങ്ങിയതിന് പ്രത്യുപകാരമായി ശശിധരൻ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് കര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പണം നൽകിയത് അഴിമതി തന്നെയാണ്. പക്ഷെ താൻ പണം വാങ്ങിയത് പാർട്ടി ഫണ്ട് ആയാണെന്നും ചെന്നിത്തല വാദിച്ചു.
സിഎംആർഎലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കിട്ടിയെന്ന ആദായ നികുതി തർക്കപരിഹാര ബോർഡിന്റെ വിവരം പുറത്ത് വന്നപ്പോൾ ഭരണപക്ഷത്തിനെതിരെയുള്ള ആയുധമാക്കി മാറ്റാൻ നോക്കിയ പ്രതിപക്ഷം പിന്നീട് തങ്ങളുടെ നേതാക്കന്മാർ ഉൾപ്പടെയുണ്ടെന്ന വിവരം പുറത്ത് വന്നപ്പോൾ യുഡിഎഫ് ആയുധംവെച്ച് കീഴടങ്ങുകയാണുണ്ടായത്.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പണം നൽകിയതായി പറയുന്നവരെ ചുരുക്കപ്പേരായി രേഖയിൽ കുറിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് വിശദാംശങ്ങൾ തേടിയപ്പോൾ പിണറായി വിജയന്റെ പേരിനൊപ്പം, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ പേരുകളും കാണിക്കുന്നുണ്ട്.
നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ പോലും പ്രതിപക്ഷം തയ്യാറായില്ല. ഒടുവിൽ മാത്യു കുഴൽനാടനാണ് വിഷയം മറ്റൊരു ബിൽ പരിഗണിക്കുന്ന വേളയിൽ സഭയിൽ ഉയര്‍ത്തിയത്. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണച്ചില്ല.