മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ, സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യവുമായി കൈകോർത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു.
“പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഞങ്ങൾ ഈ ശ്രമത്തിൽ പങ്കുചേരാൻ തീരുമാനിച്ചു”– അജിത് പവാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
“ശിവസേനയ്‌ക്കൊപ്പം പോകാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് തീർച്ചയായും ബിജെപിക്കൊപ്പവും പോകാം. ഞങ്ങൾ ഈ സഖ്യത്തിൽ എൻസിപി ആയിട്ടാണ് ചേർന്നിരിക്കുന്നത് . പാർട്ടി വിപുലീകരിക്കാനും എൻസിപി തിരഞ്ഞെടുപ്പ് ചിഹ്നത്തിനായി പോരാടാനും ഞങ്ങൾ ശ്രമിക്കും”– പവാർ പറഞ്ഞു.
2019-ല്‍ താന്‍ എന്ത് ആഗ്രഹിച്ച് തന്റെ അമ്മാവന്‍ പോലുമറിയാതെ നീങ്ങിയോ അത് തന്നെ വീണ്ടും പരസ്യമായി പാര്‍ടിയെ പിളര്‍ത്തിക്കൊണ്ടുള്ള നീക്കമാണ് ഇപ്പോള്‍ അജിത് പവാറിന്റെത് എന്ന നാടകീയതയും ഇപ്പോഴത്തെ നീക്കത്തിലുണ്ട്.
2019 നവംബറിൽ, നിയമസഭാ തെരഞ്ഞെടുപ്പിനും ഭാരതീയ ജനതാ പാർട്ടിയും ശിവസേനയും തമ്മിലുള്ള വേർപിരിയലിന് ശേഷം, രാജ്ഭവനിൽ അതി രാവിലെ നടന്ന ചടങ്ങിൽ ദേവേന്ദ്ര ഫഡ്‌നാവിസും എൻസിപിയുടെ അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു . എന്നാൽ സ്വന്തം പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ അജിത് പവാറിന് കഴിയാതെ വന്നതോടെ ഈ സർക്കാറിന് വെറും 80 മണിക്കൂർ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ മാസം പട്‌നയിൽ നടന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ രാഹുൽ ഗാന്ധിയുമായി വേദി പങ്കിടാനും സഖ്യമുണ്ടാക്കാനുമുള്ള പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെ “ഏകപക്ഷീയ” തീരുമാനത്തിൽ എൻസിപി നേതാക്കൾ അസ്വസ്ഥരായിരുന്നുവെന്ന്റിപ്പോർട്ടുകളുണ്ടായിരുന്നു.