നാല്‍പതിലധികം എം.എല്‍.എ.മാരുടെ പിന്തുണ അവകാശപ്പെട്ട് എന്‍സിപി പിളര്‍ത്തി ബിജെപി സഖ്യത്തിന്റെ ഭാഗമായ അജിത് പവാറിന്റെ ഇന്നത്തെ യോഗത്തില്‍ വന്നത് 29 പേര്‍ മാത്രം. ഇതേസമയം തന്നെ ശരദ് പവാര്‍ മുംബൈ വൈ.ബി.ചവാന്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 13 എം.എല്‍.എ.മാര്‍ പങ്കെടുത്തു. അതേസമയം 11 എം.എല്‍.എ.മാര്‍ ആരുടെ യോഗത്തിലും പങ്കെടുക്കാതെ മാറിനില്‍ക്കുകയാണ്. മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് 53 എംഎൽഎമാരുണ്ട് . കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരാതിരിക്കണമെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം എംഎല്‍എമാര്‍ ഉണ്ടാവണം. അതായത് 36 പേരുടെ പിന്തുണ വേണം. ഇത് നേടാന്‍ അജിതിന് സാധിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയാണ്.
മുംബൈയിലെ ബാന്ദ്രയിൽ അജിത് പവാർ യോഗം ചേരുമ്പോൾ ശരദ് പവാർ വിഭാഗത്തിന്റെ യോഗം മുംബൈയിലെ നരിമാൻ പോയിന്റിൽ നടക്കുകയായിരുന്നു.
ശരദ് പവാറിന്‍രെ യോഗത്തിന് പോയവരില്‍ ചിലര്‍ താനുമായി ബന്ധപ്പെട്ടതായി അജിത്പവാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇന്ന് മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ ബലാബല പരീക്ഷണയോഗത്തിന്റെ ആകെത്തുക ഇതാണ്.
തങ്ങളാണ് എന്‍സിപിയെന്നും പാര്‍ടി പിളരുകയല്ല, ബിജെപി സഖ്യത്തിലേക്ക് മാറുകയാണ് എന്ന് അവകാശപ്പെട്ട അജിത് പവാറിന് ആദ്യഘട്ടത്തില്‍ തന്നെ സ്വന്തം വാദം തെളിയിക്കാനായില്ല എന്നത് ശ്രദ്ധേയമായ സംഗതിയാണ്. ശരദ് പവാര്‍ പക്ഷം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന ശക്തമായ സൂചന നല്‍കുന്ന അവസ്ഥയാണ്.
അനിൽ ദേശ്മുഖ്, രോഹിത് പവാർ, രാജേന്ദ്ര ഷിംഗ്‌നെ, അശോക് പവാർ, കിരൺ ലഹ്മേറ്റ്, പ്രജക്ത തൻപുരെ, ബാലാസാഹേബ് പാട്ടീൽ, ജിതേന്ദ്ര അവ്‌ഹദ്, ചേതൻ വിത്തൽ തുപെ, ജയന്ത് പാട്ടീൽ, രാജേഷ് ഭൂപെ, സന്ദീപ് ക്ഷീർസാഗർ, ദേവേന്ദ്ര ക്ഷീർസാഗർ എന്നിവരാണ് വൈ.ബി ചവാൻ സെന്ററിലുള്ള 13 എംഎൽഎമാർ.