2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷരെ മാറ്റുമെന്ന ഊഹം സത്യമായി. പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പുതിയ സംസ്ഥാന മേധാവികളെ നിയമിച്ചു. തെലങ്കാന, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ യഥാക്രമം കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, സുനിൽ ജാഖർ, ബാബുലാൽ മറാണ്ടി എന്നിവരെയാണ് പാർട്ടി അധ്യക്ഷരായി നിയോഗിച്ചത്.
കര്‍ണാടകയിലെ പരാജയത്തിനുശേഷം ദക്ഷിണേന്ത്യയില്‍ തെലങ്കാനയില്‍ ബിജെപി കളംപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നു. തെലങ്കാന സംസ്ഥാന അധ്യക്ഷനെക്കുറിച്ച് അവിടെ വലിയ എതിര്‍ അഭിപ്രായം നിലനിന്നിരുന്നു. കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയെ സംസ്ഥാനത്തേക്ക് നിയോഗിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. അത് ശരിയായി.
ആന്ധ്രയിലും ബിജെപി ശക്തമായ ശ്രമം നടത്താനുള്ള നീക്കത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും ഇപ്പോഴത്തെ മുഖ്യമന്ത്രിമാര്‍ മോദിയുമായി തന്ത്രപരമായ സഹകരണം ഉള്ളവരാണ്. ജഗന്‍മോഹന്‍ റെഡ്ഡി പല കാര്യത്തിലും ബിജെപിയെ ലോക്‌സഭയിലും രാജ്യസഭയിലും സഹായിക്കുന്നുണ്ട്. ചന്ദ്രശേഖര്‍ റാവു ആകട്ടെ നിര്‍ണായക ഘട്ടത്തില്‍ പ്രതിപക്ഷത്തിനൊപ്പം ചേരാതെ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ഇത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്.