ഒഡിഷയിലെ ബാലസോറില്‍ മൂന്ന് രണ്ട് യാത്രാ ട്രെയിനും ഒരു ഗുഡ്‌സ് ട്രെയിനും തമ്മിലിടിച്ചുണ്ടായ ദുരന്തത്തില്‍ അമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനിൽ വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റി തൊട്ടടുത്ത പാളത്തിലേക്ക് മറിഞ്ഞ ഒരു എക്‌സപ്രസ് ട്രെയിനിലേക്ക് അടുത്ത പാളത്തിലൂടെ വന്ന മറ്റൊരു എക്‌സപ്രസ് ട്രെയിന്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ആദ്യം ഒരു ഗുഡ്‌സ് ട്രെയിനുമായി ഇടിച്ച് കോറമണ്ഡല്‍ ട്രെയിനിന്റെ 15 ബോഗികള്‍ പാളം തെറ്റുകയും ചെയ്തു. പാളം തെറ്റിയ ബോഗികളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറി. ഈ ട്രെയിനിന്റെ രണ്ട് ബോഗികളും പാളം തെറ്റി. ഇങ്ങനെ മൂന്നു ട്രെയിനുകള്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ ഇരുന്നൂറിലേറെ പേര്‍ മറിഞ്ഞ ബോഗികളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വന്‍ സന്നാഹത്തോടെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. 25 ആംബുലന്‍സുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ബംഗാളികളായ യാത്രക്കാര്‍ ധാരാളമുണ്ടാകാം അപകടത്തില്‍ പെട്ട രണ്ട് ട്രെയിനുകളിലും എന്നാണ് നിഗമനം. ബാലസോര്‍ വഴിയുള്ള ഒട്ടേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഒഡീഷ, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അപകടത്തില്‍ നടുക്കം പ്രകടിപ്പിച്ചു.
ദുരന്തത്തില്‍ എത്രമാത്രം മരണം ഉണ്ടായിട്ടുണ്ടെന്ന വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.