ബിജെപിയിലെ വനിതാ കേന്ദ്രമന്ത്രിമാര്‍ പോലും ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഓടി രക്ഷപ്പെടുമ്പോള്‍ ധൈര്യപൂര്‍വ്വം പ്രതികരണവുമായി വന്നിരിക്കുന്നത് മഹാരാഷ്ട്രയിലെ ബിജെപി അതികായനായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മക്കള്‍-ബിജെപി എം.പിയായ പ്രീതം മുണ്ടെയും പാര്‍ടിയുടെ ദേശീയ സെക്രട്ടറിയായ പങ്കജ മുണ്ടെയും.
ഇരുവരുടെയും സുവ്യക്തമായ പിന്തുണയും പ്രതികരണവും പാര്‍ടിയില്‍ വലിയ ചര്‍ച്ചയായി. സമരത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പാർട്ടിയിൽ ഒരു വിഭാഗം തൃപ്തരല്ലെന്നാണ് സൂചന.
പങ്കജ മുണ്ടെ പരസ്യമായി സ്വന്തം പാര്‍ടി നയത്തോട് അതൃപ്തി പ്രകടിപ്പിച്ചു. ഗുസ്തി താരങ്ങളുടെ പരാതി അടിയന്തിരമായി പരിഗണിക്കണം എന്ന് ഇരുവരും ആവശ്യപ്പെട്ടു. താരങ്ങളുടെ നീതി സമരത്തിന് പിന്തുണ നല്‍കുന്ന ആദ്യ ബിജെപി എം.പി.യാണ് പ്രിതം.
“ഇതു പോലെ ഗൗരവമുള്ള ഒരു പരാതി ഒരു സ്ത്രീ ഉന്നയിച്ചാൽ അത് കണക്കിലെടുക്കണം. അധികൃതർ ഇക്കാര്യം അന്വേഷിക്കണം. ഏത് നടപടിയും അന്വേഷണത്തിന് ശേഷം മാത്രമേ എടുക്കാവൂ എന്ന് ഞാൻ സമ്മതിക്കുന്നു, എന്നാൽ പ്രധാന കാര്യം നിങ്ങൾക്ക് പരാതികൾ അവഗണിക്കാൻ കഴിയില്ല എന്നതാണ്. ചില വനിതാ ഗുസ്തിക്കാർ ഗൗരവമായ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിൽ അത് ഉടനടി പരിഗണിക്കണം,” പ്രീതം ബുധനാഴ്ച തന്റെ മണ്ഡലമായ ബീഡിൽ പറഞ്ഞു.
അതേസമയം, ബീഡിൽ അഹല്യഭായ് ഹോൾക്കർ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കജ മുണ്ടെ പറഞ്ഞു — “ ബിജെപി ഒരു വലിയ പാർട്ടിയാണ്. ഞാൻ ബിജെപിക്കാരിയാണ്. ഞാൻ ഗോപിനാഥ് മുണ്ടെയുടെ മകളാണ്. എനിക്ക് ആരെയും പേടിയില്ല. പാർട്ടി എനിക്ക് ഒന്നും തന്നില്ലെങ്കിൽ കരിമ്പ് തോട്ടങ്ങളിൽ പോയി കൂലിപ്പണി ചെയ്യുന്നതിൽ ഞാൻ കൂടുതൽ സന്തോഷിക്കും.”
2024ലെ ലോക്‌സഭാ , മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി ഒരുങ്ങുന്നതിനിടെയാണ് ബിജെപിക്കെതിരെ മുണ്ടെ സഹോദരിമാരുടെ ആക്രമണം . നേരത്തെ മോദി സർക്കാർ മന്ത്രിസഭാ വികസനം നടത്തിയപ്പോൾ സഹോദരി പ്രീതത്തെ പരിഗണിക്കാത്തതിൽ പങ്കജ മുണ്ടെ അസ്വസ്ഥനായിരുന്നു. അവരുടെ അനുയായികൾ തെരുവിലിറങ്ങി. തുടർന്ന് ബീഡിലെ പ്രാദേശിക സ്ഥാനങ്ങളിൽ നിന്ന് അവർ രാജിവച്ചു. കേന്ദ്രനേതൃത്വം ഇടപെട്ടതോടെയാണ് കാര്യങ്ങൾ ഒത്തുതീർപ്പായത്.