ഒഡിഷയിലെ ബാലസോറില്‍ മൂന്ന് രണ്ട് യാത്രാ ട്രെയിനും ഒരു ഗുഡ്‌സ് ട്രെയിനും തമ്മിലിടിച്ചുണ്ടായ ദുരന്തത്തില്‍ കുറഞ്ഞത് 233 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 900 ഓളം പേർക്ക് പരിക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനിൽ വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റി തൊട്ടടുത്ത പാളത്തിലേക്ക് മറിഞ്ഞ കോറമണ്ടൽ എക്‌സപ്രസ് ട്രെയിനിലേക്ക് അടുത്ത പാളത്തിലൂടെ വന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ഷാലിമാർ-ചെന്നൈ കോറമണ്ടൽ എക്‌സ്‌പ്രസിന്റെ 10-12 കോച്ചുകളിലും യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിനിന്റെ 3-4 കോച്ചുകളിലുമായി 207 പേരെങ്കിലും മരിച്ചതായിട്ടാണ് പറയുന്നത്.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ആദ്യം ഒരു ഗുഡ്‌സ് ട്രെയിനുമായി ഇടിച്ച് കോറമണ്ഡല്‍ ട്രെയിനിന്റെ 15 ബോഗികള്‍ പാളം തെറ്റുകയും ചെയ്തു. പാളം തെറ്റിയ ബോഗികളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറി. ഈ ട്രെയിനിന്റെ രണ്ട് ബോഗികളും പാളം തെറ്റി. ഇങ്ങനെ മൂന്നു ട്രെയിനുകള്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ ഇരുന്നൂറിലേറെ പേര്‍ മറിഞ്ഞ ബോഗികളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.