ഒഡീഷയിലെ ബാലസോര്‍ ജില്ലിയില്‍ രണ്ട് യാത്രാ ട്രെയിനുകളും ഒരു ചരക്കുട്രെയിനും ഇടിച്ചുണ്ടായ അത്യപൂര്‍വ്വമായ അപകടത്തിന് ഇടയാക്കിയത് സിഗ്നലിങ്ങില്‍ ഉണ്ടായ തകരാറോ സിഗ്നല്‍ പരാജയമോ ആണെന്ന പ്രാഥമിക വിലയിരുത്തലാണ് റെയില്‍വേ ഉന്നതര്‍ക്ക് ഉള്ളതെന്ന് റിപ്പോര്‍ട്ട്.
ഇതിനു കാരണമായി പറയുന്ന സംശയങ്ങള്‍ ഇതാണ്- മെയിൻ ലൈനിലൂടെ കടന്നുപോകാൻ കോറോമാണ്ടൽ എക്സ്പ്രസിന് പച്ച സിഗ്നൽ നൽകിയതായും തുടർന്ന് സിഗ്നൽ ഓഫ് ചെയ്തതായും സൂപ്പർവൈസർമാരുടെ മൾട്ടി-ഡിസിപ്ലിനറി സംയുക്ത പരിശോധനാ കുറിപ്പിൽ വ്യക്തമാകുന്നു. എന്നാൽ ട്രെയിൻ ലൂപ്പ് ലൈനിൽ( രണ്ടു പാളങ്ങൾക്കിടയിൽ ഒഴിച്ചിട്ടിരിക്കുന്ന പാളം ) പ്രവേശിക്കുകയും അവിടെ അപ്പോൾ നിർത്തിയിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റുകയും ചെയ്തു . അതിനിടെ ഡൗൺ ലൈനിൽ( മെയിൻ ലൈനിന്റെ താഴ് ഭാഗത്തുള്ള ) യശ്വന്ത്പൂരിൽ നിന്നുള്ള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ വന്നപ്പോൾ അതിന്റെ രണ്ട് കോച്ചുകളും പാളം തെറ്റി.
ശരിയായി സിഗ്നല്‍ നല്‍കാതിരുന്നതോ സിഗ്നലേ നല്‍കാതിരുന്നതോ ആവാം ലൂപ് ലൈനിലേക്ക് ട്രെയിന്‍ ഓടിയെത്താന്‍ കാരണമായതെന്ന് സംശയിക്കപ്പെടുന്നു.
അതേസമയം, പാളം തെറ്റിയതിന്റെ കാരണങ്ങളൊന്നും റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നു മാത്രമല്ല അപകടത്തില്‍ പെട്ട മൂന്നു ട്രെയിനുകള്‍ ഏത് രീതിയിലാണ് അപകടമുണ്ടാക്കിയത് എന്ന കാര്യത്തിലും പല വാര്‍ത്തകളാണ് നിലിവിലുളളത്. ആദ്യം കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് മറിഞ്ഞ ശേഷം ഹൗറ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ഒരു പൊതു നിഗമനം. അതല്ല ആദ്യം ഹൗറ എക്‌സ്പ്രസ് ആണ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചതെന്നും കോറമണ്ഡല്‍ ട്രെയിന്‍ അതിനു ശേഷം ഇടിക്കുകയായിരുന്നു എന്നുളള മറ്റൊരു വ്യാഖ്യാനവും ഉണ്ട്. ഇതില്‍ ഏതാണ് ശരിയായത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല.