വ്യാജമായി പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്കു ശ്രമിച്ചതിന് പിടിയിലായ കെ. വിദ്യയ്ക്ക് മണ്ണാർകാട് കോടതി ഉപാധികളോടെ ജാമ്യം നൽകി.
നേരത്തെ കാസർഗോഡ് കരിന്തളം ഗവ. കോളേജിലും വ്യാജരേഖ ഹാജരാക്കി ജോലി നേടി എന്ന കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസ് മണ്ണാർക്കാട് കോടതിക്കു പുറത്ത് എത്തിയിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി പരിഗണിച്ച് കോടതി തന്നെ അറസ്റ്റ് ഒഴിവാക്കാൻ നിർദേശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യയ്ക്ക് നോട്ടിസ് നൽകാൻ കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് വിദ്യയ്ക്ക് നോട്ടിസ് നൽകും.
ഒരു കാരണവശാലും കേരളം വിട്ടു പോകരുത്, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം. ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദേശവുമുണ്ട്.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായ വിദ്യ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയാണ്.
വ്യാജരേഖ തയ്യാറാക്കിയതായി കെ. വിദ്യ സമ്മതിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. വ്യാജസീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇവയൊക്കെ നിർമ്മിച്ചത് ഓൺലൈനായി ആണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.