പാർട്ടിയെ ഞെട്ടിച്ച് എൻ.സി.പി അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവെച്ചതിന് പിന്നാലെ പാർട്ടിയിലും പുറത്തുമായി ചർച്ചകൾ ചൂടുപിടിക്കുകയാണ്. രാജി തീരുമാനത്തിൽ നിന്ന് പവാർ പിന്മാറിയില്ലെങ്കിൽ അധ്യക്ഷ ആയി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എൻസിപിയുടെ ഉന്നത നേതാക്കളായ പ്രഫുൽ പട്ടേൽ, സുപ്രിയ സുലെ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, ഏക്‌നാഥ് ഖഡ്‌സെ, ജിതേന്ദ്ര അഹ്വാദ് തുടങ്ങിയവർ നടത്തിയ ചർച്ചയിൽ അടുത്ത അധ്യക്ഷന്റെ സ്ഥാനത്ത് സുപ്രിയ സുലെയുടെ പേരാണ് ഉയർന്നു വന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശരദ് പവാറിന്റെ രാജിക്ക് പിന്നാലെ, അജിത് പവാറിനും സുപ്രിയ സുലെക്കും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അധികാരം വിഭജിക്കുന്നത് സംബന്ധിച്ച് ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാർ, മകൾ സുപ്രിയ സുലെ, സഹോദര പുത്രൻ അജിത് പവാർ എന്നിവർ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
മൂന്ന് തവണ ലോക്‌സഭാ എംപിയായ വ്യക്തിയാണ് സുപ്രിയ സുലെ. മികച്ച പാർലമെന്റേറിയനുള്ള അവാർഡും അവർക്കായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ അവൾക്ക് എപ്പോഴും താൽപ്പര്യമുണ്ട്, അതേസമയം അജിത് മഹാരാഷ്ട്രയിൽ തുടരാനാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ, രണ്ടുപേർക്കും പ്രവർത്തിക്കാൻ പാകത്തിലായിരിക്കും ക്രമീകരണങ്ങൾ ” പാർട്ടി വൃത്തങ്ങൾ ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെയും സംസ്ഥാന സർക്കാരിനെതിരയും നിരന്തരം വിമർശനമുന്നയിക്കുന്ന നേതാവാണ് സുലെ. മകളെ അധ്യക്ഷ സ്ഥാനത്തിരുത്തി ഉപദേശക റോൾ വഹിക്കാൻ പവാറിന് കഴിയുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
എന്നാൽ സുപ്രിയ സുലെയോ അജിത് പവാറോ ഇത് സംബന്ധിച്ച് ഇത് വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും സുപ്രിയ സുലെയും തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു.
മെയ് 5 ന് നടക്കുന്ന കമ്മിറ്റിയിൽ രാജി സംബന്ധിച്ച കാര്യങ്ങളിൽ ചർച്ച നടത്തുമെന്നാണ് ശരദ് പവാർ അറിയിച്ചത്.
കഴിഞ്ഞ ദിവസം ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി പവാർ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്.
1999ൽ എൻസിപി രൂപീകരിച്ചത് മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിന് രൂപം നല്‍കി ബിജെപിക്ക് തിരിച്ചടി നൽകിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.