രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോര് പരിഹരിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് രാജസ്ഥാൻ മുഖ്യമന്ത്രിയും മുൻ ഉപ മുഖ്യമന്ത്രിയും പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ മുഖാമുഖം കാണുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രാജസ്ഥാനിൽ നിന്നുള്ള പാർട്ടി നേതാവ് ജിതേന്ദ്ര സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിനോട് താൻ ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ ഈ മാസം അവസാനത്തോടെ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന പൈലറ്റിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. 2018ൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിച്ചതു മുതൽ ഗെലോട്ടും പൈലറ്റും തമ്മിൽ അധികാര തർക്കം നിലനിൽക്കുന്നുണ്ട്. 2020-ൽ, ഗെഹ്‌ലോട്ട് സർക്കാരിനെതിരെ നീങ്ങിയ പൈലറ്റ് അതിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.
കഴിഞ്ഞ മാസം പാർട്ടിയുടെ മുന്നറിയിപ്പ് അവഗണിച്ച് പൈലറ്റ്, മുൻ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതി ആരോപിച്ച് ഗെഹ്‌ലോട്ടിന്റെ “നിഷ്‌ക്രിയത്വ”ത്തിനെതിരെ ഒരു ദിവസത്തെ ഉപവാസ സമരം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഇതേ ആവശ്യത്തിൽ പദയാത്രയും നടത്തി.