വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന് രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഭോപ്പാലിൽ പറഞ്ഞു. കർണാടകയിലെ പാർട്ടിയുടെ പ്രകടനത്തിന് ശേഷം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണെന്ന് രാഹുൽ സൂചിപ്പിച്ചു.
“ഞങ്ങൾ ഒരു നീണ്ട ചർച്ച നടത്തി. മധ്യപ്രദേശിൽ 150 സീറ്റുകളാണ് ലഭിക്കുക. ഞങ്ങൾ കർണാടകയിൽ ചെയ്തത് ഇവിടെയും ആവർത്തിക്കാൻ പോകുകയാണ്” –യോഗത്തിന് ശേഷം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം രാഹുലും മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി നടത്തിയ യോഗത്തിൽ എല്ലാ സംസ്ഥാന നേതാക്കളും പാർട്ടിക്കുള്ളിലെ ഐക്യത്തിന് ഊന്നൽ നൽകി. മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ് , എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.