റിക്വിസിഷൻ സ്ലിപ്പും ഐഡി പ്രൂഫും ഇല്ലാതെ 2000 രൂപ കറൻസി നോട്ടുകൾ മാറ്റിവാങ്ങാൻ അനുവദിക്കുന്ന ആർബിഐയുടെയും എസ്ബിഐയുടെയും വിജ്ഞാപനങ്ങളെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് കുമാർ ശർമയും ജസ്റ്റിസ് സുബ്രമണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് ആണ് ഹർജി തള്ളിയത് .
വിജ്ഞാപനങ്ങൾ ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഒരു വ്യക്തിയുടെ ലോക്കറിൽ വൻതോതിൽ കറൻസി എത്തിയിട്ടുണ്ടെന്നും വിഘടനവാദികൾ, തീവ്രവാദികൾ, മാവോയിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാർ , ഖനന മാഫിയകൾ, അഴിമതിക്കാർ എന്നിവർ പൂഴ്ത്തിവെച്ചിട്ടുണ്ടെന്നും ഹർജിക്കാരനും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ വാദിച്ചു. നോട്ട് അസാധുവാക്കലല്ല, നിയമാനുസൃതമായ നടപടിയാണെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ മറുവാദം ഉന്നയിച്ചത്.