ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടും ബിജെപി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികമായി പീഢിപ്പിക്കുന്നുവെന്ന് പരാതിയുമായി കഴിഞ്ഞ 11 ദിവസമായി പ്രതിഷേധിക്കുന്ന ഇന്ത്യയിലെ മുൻനിര വനിതാ ഗുസ്തി താരങ്ങളെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ ജന്തര്‍മന്ദറില്‍ സന്ദര്‍ശിച്ചു.
കായിക താരങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത് അച്ചടക്കരാഹിത്യമാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും പറഞ്ഞതിന് ഒരാഴ്ച കഴിഞ്ഞാണ് ഉഷ പ്രതിഷേധ സമരവേദിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാർ എപ്പോഴും കളിക്കാർക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും കായികവും അത്ലറ്റുകളുമാണ് അവരുടെ മുൻഗണനയെന്നും കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞതിന് പിന്നാലെയായിരുന്നു ഉഷയുടെ സന്ദർശനം.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുമായി ഉഷ സംസാരിച്ചു. എല്ലാറ്റിലും ഉപരി താന്‍ ഒരു കായിക താരമാണെന്നും താരങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്നും ഉഷ പറഞ്ഞതായി ഗുസ്തി താരം ബജ്രംഗ് പുനിയ പിന്നീട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രശ്‌നം പരിശോധിച്ച് എത്രയും വേഗം പരിഹരിക്കുമെന്നും ഉഷ ഉറപ്പു നല്‍കിയെന്ന് പുനിയ പറഞ്ഞു.