‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ബുധനാഴ്ച വിസമ്മതിച്ചു. ബന്ധപ്പെട്ട സംസ്ഥാനത്തിലെ ഹൈക്കോടതിയെ സമീപിക്കാൻ ഹരജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
സിനിമയുടെ പേരിനൊപ്പം “ഇതൊരു സാങ്കൽപ്പിക സൃഷ്ടിയാണെ” ന്ന് എഴുതി കാണിക്കണം എന്നതുൾപ്പെടെയുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ അടിയന്തര പരിഗണനയ്ക്ക് വന്നപ്പോഴാണ് കോടതി നിർദേശം ഉണ്ടായത്.
സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തിട്ടുണ്ടെന്നും ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്ന മെയ് 5 ന് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
“ആർട്ടിക്കിൾ 32 പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങൾ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിക്ക് മുമ്പാകെ ഉചിതമായി ഉന്നയിക്കാവുന്നതാണ് . ആ കാരണത്താൽ ഹർജി പരിഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”– ബെഞ്ച് പറഞ്ഞു. അനുഭവപരിചയമുള്ള ജഡ്ജിമാരാണ് ഹൈക്കോടതിയെ നിയന്ത്രിക്കുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം സിനിമയുടെ വ്യാജ നിര്‍മിതിയെ പരിഹസിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പ്രചാരണം ശക്തമാണ്.
ട്രെയിലറിലെ വിവരണത്തില്‍ 32,000 സ്ത്രീകളെ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ത്തു എന്ന രീതിയിലുളള പരാമര്‍ശം മൂന്ന് സ്ത്രീകളെ എന്ന് ആക്കിയതിനെതിരായാണ് പരിഹാസം.
“സിനിമയുടെ ട്രെയിലര്‍ കണ്ട് ഐ.എസ്.ഐ.എസ്. ഭീകര്‍ ഭയപ്പെട്ടു പോയെന്നും ഉടനെ തന്നെ മൂന്നു സ്ത്രീകളൊഴികെ 31, 997 പേരെയും തിരിച്ചെത്തിച്ചു” എന്ന് പരിഹസിക്കുന്ന പോസ്റ്റ് വൈറലായി.