കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് വിവാദത്തിലായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വിഷയത്തിൽ കെസിബിസി നടത്തിയ പ്രസ്താവനക്കെതിരെയാണ് മന്ത്രി പ്രതികരിച്ചത്. ഇത് വീണ്ടും വിവാദമായി.
“മരിച്ചു പോയവരെ വച്ച് ചിലർ വിലപേശുന്നു. ചില സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിന് ഒരു സിസിഎഫിനെ ചുമതലപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണും. കാട്ടുപോത്തിനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. അവരെ നിരാശരാക്കരുത്, സമ്മർദത്തിലാക്കരുത്. മത മേലധ്യക്ഷൻമാർ പ്രത്യേകിച്ച് കെസിബിസി ഉത്തരവാദിത്വമുള്ളവരാണ്. പക്വതയോടെ കാര്യങ്ങൾ ചെയ്യുന്നവരാണവർ. ഇപ്പോഴത്തെ നിലപാട് ആ പാരമ്പര്യത്തിന് ചേരുന്നതാണോ എന്നവർ ആലോചിക്കണം. പ്രകോപനമുണ്ടാക്കുന്ന നിലപാട് അവരുടെ പാരമ്പര്യത്തിന് ചേരാത്തതാണ്. കെസിബിസിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല’”-ശശീന്ദ്രൻ ഇതായിരുന്നു പറഞ്ഞത്.
ഇതിനെതിരെ ചില ബിഷപ്പുമാർ പ്രതിഷേധം പ്രകടിപ്പിച്ചു. താമരശ്ശേരി ബിഷപ്പ് മാർ ഇഞ്ചനാനിയേലിനെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാൻ വനം മന്ത്രി തയ്യാറായെങ്കിലും ബിഷപ്പ് കാണാൻ സമ്മതിച്ചില്ല എന്ന് റിപ്പോർട്ട് ഉണ്ട്.
അടുത്ത കാലത്തായി മലയോര പ്രദേശങ്ങളിൽ മനുഷ്യരും കട്ട് മൃഗങ്ങളും തമ്മിലുള്ള സംഘർഷം കൂടിയിരിക്കുകയാണ്. മൃഗങ്ങൾ പല കാരണത്താൽ ജനവാസ-കൃഷി ഇടങ്ങളിലേക്ക് ഇറങ്ങുന്നതും ആളപായം ഉണ്ടാക്കുന്നതും വലിയ തലവേദന സൃഷ്ടിച്ചിരിക്കയാണ് സർക്കാരിനും വനം വകുപ്പിനും.
കളക്ടറുടെ ഉത്തരവ് നടപ്പാക്കി കാട്ടുപൊത്തിനെ വെടിവച്ചു കൊല്ലണം – ജോസ് കെ.മാണി
എരുമേലി കണമലയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കി ജനവാസമേഖലയിലിറങ്ങിയ കാട്ടുപൊത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു.
ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല.
റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണ്ണമായ അധികാരം കളക്ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം.
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭാ നേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.