കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയെ ഉന്നം വെച്ച് എന്ന് വായിക്കാവുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ കുറിച്ച അധിക്ഷേപ പോസ്റ്റ് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം പിൻവലിച്ച് വിശദീകരണം നൽകി . ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച കുറിപ്പ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് പിൻവലിക്കുന്നതെന്ന് ബൽറാം പറയുന്നു. സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിൽക്കുന്ന ചിത്രത്തിനൊപ്പം ‘ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ – എന്ന് കുറിച്ചതാണ് പിൻവലിച്ചത്.
സിപിഎം നേതാവ് സീതാറാം യെച്ചൂരി സിദ്ധരാമയ്യയുടെ കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രത്തിനു കീഴെ ക്ഷണിക്കേണ്ടത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയെല്ലാം ഓരോരുത്തരുടെ തൊലിക്കട്ടി എന്ന് ക്യാപ്ഷന്‍ എഴുതിയാല്‍ അത് യെച്ചൂരിയെ അടച്ചാക്ഷേപിക്കുന്നതല്ലാതെ മറ്റെന്താണ് എന്ന ചോദ്യം സോഷ്യല്‍ മീഡയയില്‍ വ്യാപകമായി ഉയര്‍ന്നു. ഇത്രയധികം അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ബലറാമിനെ ഏല്‍പിച്ചിട്ടുണ്ടോ എന്ന ചോദ്യവും കോണ്‍ഗ്രസിന്റെ ക്യാമ്പില്‍ തന്നെ ഉന്നയിക്കപ്പെട്ടു.
ബൽറാമിന്റെ വിശദീകരണം ഇങ്ങനെ : കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.