അക്ബർ, സീത എന്നീ സിംഹങ്ങളുടെ പേര് സംബന്ധിച്ച വിവാദത്തിൽ വിചിത്രമായ നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി.
ബംഗാൾ സഫാരി പാർക്കിലെ ഒരുമിച്ചു പാർപ്പിച്ചിരിക്കുന്ന ‘അക്ബർ’ എന്ന ആൺ സിംഹത്തിൻ്റെയും ‘സീത’ എന്ന പെൺ സിംഹത്തിൻ്റെയും പേര് മാറ്റാൻ കൊൽക്കത്ത ഹൈക്കോടതി വ്യാഴാഴ്ച പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ സീതയെ ആരാധിക്കുന്നുവെന്നും അക്ബർ ഒരു മതേതര മുഗൾ ചക്രവർത്തി ആയിരുന്നുവെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ച് പറഞ്ഞു.
സിംഹങ്ങൾക്ക് അക്‌ബർ, സീത എന്നീ പേരുകൾ നൽകിയത് ശരിയായ നടപടിയല്ലെന്ന് ഹർജിയിൽ വാദം കേൾക്കവേ കോടതി പറഞ്ഞു. പേര് മാറ്റി വിവാദം ഒഴിവാക്കാനും സർക്കാരിന് കോടതി നിർദേശം നൽകി. മൃഗങ്ങൾക്ക് ഇത്തരത്തിൽ ദൈവങ്ങളുടെയും നൊബേൽ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ. വീട്ടിലെ വളർത്തുനായയ്ക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോയെന്നും സർക്കാർ അഭിഭാഷകന്റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണൻ എന്നിങ്ങനെയുള്ള പേരിടുമോ? സിംഹത്തിന് അക്‌ബർ എന്ന പേരിട്ടത് ശരിയല്ല. വേറെ എത്ര പേരുകൾ ഉണ്ടായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
എന്നാൽ വിശ്വഹിന്ദു പരിഷത്തിന്റെ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയെന്ന ആവശ്യം നിലനിൽക്കില്ല. പൊതുതാത്‌പര്യ ഹർജിയായി മാറ്റാൻ കോടതി നിർദേശം നൽകി. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ ഹർജി സമർപ്പിക്കാനും കോടതി പറഞ്ഞു. ബംഗാളിൽ അല്ലാതെതന്നെ ആവശ്യത്തിന് വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സീത, അക്‌ബർ എന്നീ പേരുകൾ നൽകിയത് ത്രിപുര സർക്കാരാണെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.