ഞായറാഴ്ച രാത്രി കണ്ണൂരിലേക്കു പോയ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ തീവെച്ചത് യു പി യിലെ നോയിഡ സ്വദേശിയായ ഷാറൂഖ് സെയ്ഫിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നു . ട്രാക്കിൽ ഉപേക്ഷിച്ച ബാഗിൽനിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്.
ട്രെയിനിലെ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഡിജിപി അനിൽകാന്ത് നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമൻ ആണ് സംഘത്തലവൻ. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം.ആർ. അജിത് കുമാർ മേൽനോട്ടം വഹിക്കും. അന്വേഷണം സംബന്ധിച്ച തുടർനടപടികൾ കണ്ണൂരിലെത്തി ചർച്ച നടത്തിയശേഷം തീരുമാനിക്കുമെന്നു ഡിജിപി അനിൽകാന്ത് പറഞ്ഞു. കുറച്ചു തെളിവുകൾ ലഭിച്ചു. പ്രതികളെ ഉടൻ പിടികൂടും–ഡിജിപി പറഞ്ഞു.
ഷാറൂഖ് സെയ്ഫി കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗിൽനിന്നു ലഭിച്ച ഫോണിൽ സിം ഉണ്ടായിരുന്നില്ല.
ഷാറൂഖ് സെയ്‌ഫിയെ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം ഉണ്ടായില്ല . കാലിനു പൊള്ളലേറ്റതിനെ തുടർന്നു ചികിത്സ തേടിയെത്തിയ ആൾക്ക് രേഖാച്ചിത്രത്തിലെ മുഖവുമായി രൂപസാദൃശ്യമുണ്ടെന്നായിരുന്നു വിവരം. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും അതു പ്രതിയെന്നു സംശയിക്കുന്നയാൾ അല്ലെന്നു വ്യക്തമായി.