പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് ധാരാളം പേര്‍ വിശ്വസിക്കുന്നുണ്ടെന്നും അതിനാല്‍ സംശയം ദൂരീകരിക്കാന്‍ അദ്ദേഹം തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുതിയതായി പണിഞ്ഞ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ശിവസേനാ നേതാവും എം.പി.യുമായ സഞ്ജയ് റാവുത്ത്.
സമ്പൂര്‍ണ രാഷ്ട്രീയ ശാസ്ത്രത്തിലെ( എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്) ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് താന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുവെന്നും എന്നാല്‍ ജനത്തിന് സംശയമുണ്ടെന്നും അത് തീര്‍ക്കാന്‍ മോദി തന്റെ ബിരുദ സാക്ഷ്യപത്രം പുതിയ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
ബിജെപി രാജ്യത്ത് കലാപങ്ങൾ ആസൂത്രണം ചെയ്യുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം അത്തരം കലാപങ്ങൾക്ക് തുടക്കമിടാൻ ഒരു വിഭാഗം പോലും രൂപീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2024 വരെ രാജ്യത്ത് കലാപം സൃഷ്ടിക്കാനും കലാപത്തിന്റെ മറവിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റാവുത്ത് ആരോപിച്ചു. അദാനി വിഷയം ശിവസേന ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.