ജഡ്ജിമാര്‍ തങ്ങളുടെ മുമ്പാകെയുള്ള കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ പാടില്ലെന്ന് സുപ്രീംകോടതിയുടെ വിലക്ക്. കൊല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായ കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 19-ന് നല്‍കിയ ടെലിവിഷന്‍ അഭിമുഖം എടുത്തു കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാൻ സിബിഐയോടും ഇഡിയോടും ആവശ്യപ്പെട്ട ഏപ്രിൽ 13 ലെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോൺഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിക്കെതിരായ കേസ് കേള്‍ക്കുന്ന ജഡ്ജായിരുന്നു അഭിജിത്ത് ഗംഗോപാധ്യായ . ഇദ്ദേഹം ടെലിവിഷനില്‍ കേസുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്തിയത്.
അഭിഷേക് ബാനർജി മാത്രമല്ല പശ്ചിമ ബംഗാൾ സർക്കാരും ഇഡിയുടെ അപേക്ഷയിൽ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കാൻ ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു . അഴിമതിക്കേസിൽ ഇഡി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ഏപ്രിൽ 22ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു .
ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ എബിപി ആനന്ദ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബാനർജിക്കെതിരെ സംസാരിച്ചത് ശ്രദ്ധിക്കണമെന്ന് ബാനർജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയോട് അഭ്യർത്ഥിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ജഡ്ജിയെ വിമർശിച്ചത്..
“തീർപ്പുകൽപ്പിക്കാത്ത വിഷയങ്ങളിൽ വാർത്താ ചാനലുകൾക്ക് അഭിമുഖം നൽകുന്നതിൽ ജഡ്ജിമാർക്ക് ഒരു കാര്യവുമില്ല. ഇത് ശരിയാണെങ്കിൽ, അദ്ദേഹത്തിന് ഇനി ഈ കേസ് കേൾക്കാനാവില്ല. ഒരു ടിവി ചർച്ചയിൽ ഒരു ജഡ്ജി ഹരജിക്കാരനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ അയാൾക്ക് ആ കേസ് പിന്നെ കേൾക്കാൻ കഴിയില്ല. അപ്പോൾ ഹൈക്കോടതി ചീഫ് പുതിയ ബെഞ്ച് രൂപീകരിക്കണം ”–സിജെഐ പറഞ്ഞു.