വന്‍ പോരാട്ടം നടക്കുന്ന സുഡാനില്‍ മലയാളി യുവാവിന് തന്റെ ഗര്‍ഭിണിയായ സുഡാനി ഭാര്യയുമായി കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചില്ല. ഭാര്യയെ അവിടെ തനിച്ചാക്കി വരാന്‍ യുവാവും തയ്യാറല്ല. കോട്ടയം സ്വദേശി ബോബി സെബാസ്റ്റിയന്‍ ആണ് സംഘര്‍ഷഭൂമിയിലും സുഡാനിയായ തന്റെ പ്രിയതമയെ കൈവിടാതെ ബന്ധത്തിന്റെ ദൃഢതയും വിശ്വാസവും പ്രകടമാക്കുന്നത്.
മൂന്നു വര്‍ഷമായി ഖാര്‍ത്തൂമില്‍ ജോലി ചെയ്യുന്ന ബോബി സുഡാനി സ്വദേശിനി ഹാല മുആവിയ മുഹമ്മദ് അബുസൈദിനെയാണ് വിവാഹം ചെയ്തത്. ഇന്ത്യയിലേക്ക് രക്ഷപ്പെടാനായി ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസിക്ക് അപേക്ഷ നല്‍കിയെങ്കിലും ബോബിക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി കിട്ടിയത്. സുഡാനി ഭാര്യയുടെ യാത്ര ഇന്ത്യന്‍ എംബസി അനുവദിച്ചില്ല.
മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തറിയിച്ചതിനെത്തുടര്‍ന്ന് ശശി തരൂര്‍ എം.പി. ഉടനെ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. താന്‍ ബോബി സെബാസ്റ്റിയനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചതായും വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടതായും അടിയന്തിരമായി സുഡാനി സ്വദേശിനിക്കു കൂടി യാത്രാനുമതിക്കായി താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാന്‍ അഭ്യര്‍ഥിച്ചതായും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സെബാസ്റ്റ്യന്റെ സുഡാനി ഭാര്യക്ക് നിലവിൽ സാധുവായ ഇന്ത്യൻ വിസയോ ഒസിഐ കാർഡോ ഇല്ല.
എന്നാൽ ദമ്പതികൾക്ക് വിവാഹ രേഖകൾ ഉണ്ടെന്നും ഭാര്യ മുമ്പ് കേരളത്തിൽ വന്നിട്ടുണ്ടെന്നും റെജിമോൻ കുട്ടപ്പൻ പറയുന്നു.
സുഡാനിൽ ഏകദേശം 4,000 ഇന്ത്യൻ പൗരന്മാരുണ്ട്, ഖാർത്തൂമിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, അവരിൽ ഏകദേശം 1,500 പേർ ദീർഘകാല താമസക്കാരാണ്.
കണ്ണൂർ സ്വദേശിയായ മുൻ ഇന്ത്യൻ സൈനികൻ ആൽബർട്ട് അഗസ്റ്റിൻ അടുത്തിടെ സുഡാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും അവിടെ കുടുങ്ങിക്കിടപ്പാണ്.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി എത്തിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ജയശങ്കർ ഉറപ്പ് നൽകി.
ഖാർത്തൂമിൽ 2,19,000 ഗർഭിണികൾ, കാൽ ലക്ഷം പേർ പ്രസവം അടുത്തവർ…ആശുപത്രി സേവനം ഇല്ല
ഏപ്രിൽ 15 ന് സുഡാനീസ് സായുധ സേനയും (എസ്എഎഫ്) അർദ്ധസൈനിക ദ്രുത പിന്തുണാ സേനയും തമ്മിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്. അക്രമത്തിൽ 424 പേർ മരിക്കുകയും 3,730 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുഡാനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗർഭിണികളായ സ്ത്രീകളുടെ നില വലിയ ആശങ്കയിലാണ്. അവർക്കു പ്രസവത്തിന് ആശുപത്രി സഹായം ലഭ്യമല്ല. കനത്ത പോരാട്ടം പതിനായിരക്കണക്കിന് ഗർഭിണികളെ അപകടത്തിലാക്കുന്നു. അടിയന്തിര വൈദ്യസഹായം തേടാൻ വീടുകൾക്ക് പുറത്ത് പോകുന്നത് വളരെ അപകടകരമാണ് സുഡാനിൽ.
അക്രമത്തിന്റെ പ്രഭവകേന്ദ്രമായ തലസ്ഥാന നഗരമായ ഖാർത്തൂമിൽ 2,19,000 ഗർഭിണികളുണ്ടെന്ന് യു എൻ ഏജൻസി കണക്കാക്കുന്നു, അവരിൽ 24,000 പേർ വരും ആഴ്ചകളിൽ പ്രസവിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. അത്യാവശ്യമായ ഗർഭകാല പരിചരണം, സുരക്ഷിതമായ പ്രസവ സേവനങ്ങൾ, പ്രസവാനന്തര പരിചരണം എന്നിവ തേടുന്നത് മിക്കവാറും അസാധ്യമാണ് ഇപ്പോൾ.