ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്കടുത്ത് ദോക്‌ലാം പീഠഭൂമിയോട് ചേർന്ന് ചൈന നടത്തുന്ന സൈനിക കേന്ദ്രീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മൂന്ന് വർഷമായി യഥാർത്ഥ നിയന്ത്രണരേഖയിൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് പകരം യഥാർത്ഥ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡോക്‌ലാം പീഠഭൂമിക്ക് സമീപം ചൈനീസ് സൈന്യം നിലയുറപ്പിച്ചതിൽ ഇന്ത്യൻ സൈന്യം പുതിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. “ഈ സംഭവവികാസങ്ങൾ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണിയാണ്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.