അട്ടപ്പാടിയിലെ ആദിവാസി മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച് പ്രതികൾക്കു വിവിധ വകുപ്പുകളിലായി ഏഴ്വർഷം തടവും 1.05 ലക്ഷം പിഴയും വിധിച്ചു . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രുപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽനിന്ന് മുക്തനാകാം.
മണ്ണാർക്കാട് പട്ടികജാതി – വർഗ പ്രത്യേക കോടതിയുടേതാണ് വിധി. കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ രണ്ടു പ്രതികളെ വിട്ടയച്ചിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദനം തുടങ്ങിയവയ്ക്കു പുറമേ പട്ടികജാതി – വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. അതേസമയം, കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും 2 പേരെ വിട്ടയച്ചതിനെതിരെയും അപ്പീൽ നൽകുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു.