കോഴിക്കോട് ട്രെയിനിൽ തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര പൊലീസ് പിടികൂടി . മഹാരാഷ്ട്രയിൽനിന്നാണ് പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവരമറിഞ്ഞ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്കു തിരിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്.
ട്രെയിൻ യാത്രയ്‌ക്കിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് മഹാരാഷ്ട്രയിൽനിന്ന് കേരള പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം, മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ ഒരു ആശുപത്രിയിൽനിന്നാണ് പിടിയിലായതെന്നും പറയുന്നുണ്ട്.
പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു.
സെയ്ഫിയെ താമസിയാതെ കേരളത്തിലെത്തിക്കും. ഷാരൂഖ് സെയ്ഫിയാണു പ്രതിയെന്ന നിഗമനത്തിൽ ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടിരുന്നു.
ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. തീ ആളിപ്പടര്‍ന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ ബുക്കില്‍ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാര്‍പ്പന്റര്‍ എന്ന വാക്കും കുറിപ്പിലുണ്ടായിരുന്നു.