ഇന്നലെ രാത്രി ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ റിസേർവ്ഡ് ബോഗിയിൽ കയറി പെട്രോൾ ഒഴിച്ച് തീ വെച്ച സംഭവത്തിൽ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്നാണു സിസി ടിവി ദൃശ്യങ്ങളിൽ ഉള്ളത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കേസിലെ നിർണായക സാക്ഷിയായ ട്രെയിൻ യാത്രികനായിരുന്ന റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്.
എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. നേരത്തെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്നലെ രാത്രി 11.30നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിനു തൊട്ടടുത്താണ് റെയിൽവേ ട്രാക്കും റെയിൽവേ ക്രോസിങ്ങുമുള്ളത്. അവിടെനിന്ന് നടന്നുവന്നയാളാണ് പള്ളിക്കു സമീപം റോഡരികിൽ അൽപനേരം നിൽക്കുന്നതായി കാണുന്നത്.
ഇയാൾ ഫോണിൽ സംസാരിച്ചാണു നിൽപ്പ്. ചുവപ്പു കള്ളി ഷർട്ടാണു വേഷം. അക്രമിയെക്കുറിച്ച് ട്രെയിനിലെ സഹയാത്രികർ നൽകിയ വിവരങ്ങളുമായി ചേർന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ വസ്ത്രം ഉൾപ്പെടെയുള്ളവ. അൽപനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക്ക് സമീപത്തു നിർത്തുന്നതും ഇയാൾ അതിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.