വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ പോലും, വിശ്വാസ വോട്ട് തേടാൻ നിൽക്കാതെ രാജി വെച്ച് പോയ ഉദ്ധവ് താക്കറെ സർക്കാരിനെ എങ്ങനെ പുനഃസ്ഥാപിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു.
“സ്വയം ന്യൂനപക്ഷം ആയി എന്ന് സമ്മതിക്കലാണ് ഉദ്ധവ് താക്കറെ സർക്കാർ നടത്തിയത്. വിശ്വാസ വോട്ട് തേടി, അതിൽ പരാജയപ്പെട്ടിരുന്നെങ്കിലും പ്രശ്നമില്ലായിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ യുക്തി കണ്ടെത്താമായിരുന്നു. വിശ്വാസവോട്ടെടുപ്പ് മാറ്റിവച്ചതിനാലാണ് നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് ”–ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നയിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിനോട് താക്കറെ ഗ്രൂപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി മഹാരാഷ്ട്രയിൽ മുൻകാല സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
“ഗവർണർ തെറ്റായി വിളിച്ച വിശ്വാസവോട്ടെടുപ്പിന്റെ ഫലമായല്ല നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഒരു കാരണവശാലും വിശ്വാസവോട്ടെടുപ്പ് നടത്താൻ നിങ്ങൾ ആഗ്രഹിച്ചില്ല. അതിനാൽ ന്യൂനപക്ഷമാണെന്ന് സമ്മതിച്ച സർക്കാരിനെ തിരിച്ചെടുക്കാൻ കോടതിയോട് പറയുന്നത് പോലെയാണിത് “– ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.