ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ ലണ്ടനിലെ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെൻറിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തനിക്കു പറയാനുള്ളത് പറയാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാല് ബിജെപി മന്ത്രിമാരുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ പാർലമെന്റിൽ സംസാരിക്കാൻ സമയം നൽകണമെന്ന് രാഹുൽ ഗാന്ധി വ്യാഴാഴ്ച ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു . പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖൻ ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“നാളെ സ്പീക്കർ എന്നെ സംസാരിക്കാൻ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ സ്പീക്കറുടെ ചേംബറിൽ പോയി. ബിജെപി എംപിമാർ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഞാൻ ലണ്ടനിൽ പറഞ്ഞതെല്ലാം പൊതു രേഖകളിൽ നിന്ന് നീക്കിയ കാര്യങ്ങളാണ് . വ്യവസായി ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഒഴിഞ്ഞുമാറുകയാണ് ”–രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
“പാർലമെന്റിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനാൽ, സഭയിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നത് എന്റെ ജനാധിപത്യ അവകാശമാണ്. ഇന്ത്യൻ ജനാധിപത്യം പ്രവർത്തിച്ചിരുന്നെങ്കിൽ എനിക്ക് പാർലമെന്റിൽ സംസാരിക്കാൻ കഴിയുമായിരുന്നു.”–രാഹുൽ കൂട്ടിച്ചേർത്തു.