ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൊച്ചി കോര്‍പറേഷന് പിഴയിട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ മാനിക്കുന്നുവെന്നും ഗൗരവത്തോടെ കാണുന്നുവെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. മുന്‍പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് 28,000 കോടി രൂപവരെ പിഴ ചുമത്തിയിരുന്നു. അന്ന് കേരളത്തെ ഒഴിവാക്കിയത് മാലിന്യ നിര്‍മാര്‍ജനത്തിലെ മികവ് കൊണ്ടായിരുന്നുവെന്നും രാജേഷ് പ്രതികരിച്ചു. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ 100 കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം.
സംസ്ഥാനത്തിന് വലിയ നാണക്കേടുണ്ടാക്കുന്ന നിരവധി നിരീക്ഷണങ്ങള്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിലുണ്ട്. തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്നതാണ് അതിലൊന്ന്. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം സംസ്ഥാനത്തിനുണ്ട്. മാത്രമല്ല, കോര്‍പറേഷന്റെ പക്ഷം കേള്‍ക്കാതെയാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടതെന്ന് മേയര്‍ എം.അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്നും മേയര്‍ പറഞ്ഞു.
തീപിടുത്തം മൂലം വായുവില്‍ മാരക വിഷം കലര്‍ന്നത് കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കണമെന്നും ഹരതി ട്രിബ്യൂണല്‍ വിധിയിലുണ്ട്. ഇക്കാര്യത്തിലും സംസ്ഥാനത്തിന് ഭിന്നാഭിപ്രായമുണ്ടെന്നാണ് അറിയുന്നത്. വായുവില്‍ മാരക വിഷം കലര്‍ന്നതായി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ ആധികാരികത കോര്‍പറേഷന്‍ അധികൃതര്‍ ചോദ്യം ചെയ്യുന്നുണ്ട്.