കേന്ദ്രത്തിലെ ബിജെപി ഭരണത്തില്‍ പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കളുടെ കൊള്ളയാണ് നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ടിയുടെ ജനകീയ പ്രതിരോധ ജാഥയുടെ സമാപനച്ചടങ്ങില്‍ തിരുവനന്തപുരത്ത് പ്രസംഗിക്കുകയായിരുന്നു യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വരെ കേന്ദ്രസര്‍ക്കാര്‍ ബലികഴിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
“പ്രകൃതി വിഭവങ്ങൾ മോദിയുടെ കോർപറേറ്റ് ചങ്ങാതിമാർ കൊള്ളയടിക്കുന്നു. അദാനി വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രം തയാറാകുന്നില്ല. സർക്കാരിനെ ചോദ്യം ചെയ്താൽ ദേശവിരുദ്ധരായി മുദ്രകുത്തുന്നു എന്നത് അപകടകരമായ സമവാക്യമാണ്. സർക്കാരുകളെ ഗവർണറെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർ പാർട്ടിയിലെ നേതാക്കളെ വേട്ടയാടുന്നു. എന്നാൽ, കേരളത്തിൽ ജനങ്ങളുടെ വികസനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ജനങ്ങളുടെ താൽപര്യമാണ് കേരള സർക്കാരിന്റെ താൽപര്യമെന്ന് രാഷ്ട്രപതി തന്നെ വ്യക്തമാക്കിയിരിക്കുന്നു “–യെച്ചൂരി പറഞ്ഞു.