ഇന്ത്യാവിരുദ്ധരുടെ ഭാഗമായി കുറച്ച് റിട്ട. ജഡ്ജിമാര്‍ കോടതികളെ സര്‍ക്കാരിനെതിരെ തിരിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. വിരമിച്ച ഏതാനും ജഡ്ജിമാര്‍ പ്രതിപക്ഷത്തിന്റെ റോളിലാണ് ഇപ്പോള്‍-റിജിജു ശനിയാഴ്ച ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പറഞ്ഞു.
‘അടുത്ത കാലത്ത് ജഡ്ജിമാരുടെ ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച് ഒരു സെമിനാര്‍ നടന്നു. എന്നാല്‍ സെമിനാര്‍ മുഴുവന്‍ ചര്‍ച്ച ചെയ്തത് ഭരണസംവിധാനം ജുഡീഷ്യറിയെ ബാധിക്കുന്നത് എങ്ങിനെയാണ് എന്നതായി മാറി. ആക്ടീവിസ്റ്റുകളായ ഏതാനും ജഡ്ജിമാര്‍ ഇന്ത്യാവിരുദ്ധരോടൊപ്പം ചേര്‍ന്ന് പ്രതിപക്ഷത്തെപ്പോലെ കോടതിളെ ഭരണത്തിനെതിരെ തിരിക്കാന്‍ പരിശ്രമിക്കുകയാണ്’ -കിരണ്‍ റിജിജു പറഞ്ഞു.
” ഇന്ത്യൻ ജുഡീഷ്യറി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നോ രാജ്യത്ത് ജനാധിപത്യം അവസാനിച്ചെന്നോ… ജുഡീഷ്യറി മരിച്ചുവെന്ന് ആരെങ്കിലും പറഞ്ഞാൽ, അതിന്റെ അർത്ഥമെന്താണ്? ഇന്ത്യൻ ജുഡീഷ്യറിയെ തുരങ്കം വയ്ക്കാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ടാണ് ഇന്ത്യൻ ജുഡീഷ്യറി സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് അവർ ദിവസവും പറയാൻ ശ്രമിക്കുന്നത്”– റിജിജു പറഞ്ഞു.