കേന്ദ്രസര്‍ക്കാരിനെ ശരിക്കും നയിക്കുന്നത് ആര്‍എസ്എസ് ആയതിനാല്‍ തങ്ങള്‍ അവരുമായി ഔദ്യോഗികമായ കൂടിക്കാഴ്ച നടത്തി ചര്‍ച്ച നടത്തി ധാരണയ്ക്കായി ശ്രമിച്ചതായി ജമാ അത്തെ ഇസ്ലാമി മുന്‍ കേരള അമീറും ഇപ്പോഴത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ടി.ആരിഫലി വെളിപ്പെടുത്തുന്നു. സുതാര്യമായിരിക്കണം ചര്‍ച്ചയെന്ന് മധ്യസ്ഥത വഹിച്ചവരോട് തങ്ങള്‍ ആവശ്യപ്പെട്ടതായും അതെല്ലാം സമ്മതിച്ചതോടെയാണ് മോഹന്‍ ഭാഗവതുമായുള്ള ചര്‍ച്ച നടന്നതെന്നും ആരിഫലി വ്യക്തമാക്കി.
ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ.ഖുറേഷി ആയിരുന്നുവെന്നും ആരിഫ് അലി ന ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്‌ററ് 22-ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി എസ്.വൈ.ഖുറേഷി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മുസ്ലീങ്ങളായ ഉന്നത ബ്യൂറോക്രാറ്റുകളുടെ സംഘം ചര്‍ച്ചനടത്തിയതിനു ശേഷമായിരുന്നു ജമാ അത്തെ നേതൃത്വവുമായുള്ള ചര്‍ച്ച. രാജ്യത്തു നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും അതിൽ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെ എല്ലാം ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കാശിയിലും മഥുരയിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസ് നേതൃത്വവും തിരിച്ച് ഉന്നയിച്ചു–ആരിഫലി പറഞ്ഞു.
ചർച്ചകൾ ഇനിയും തുടരുമെന്ന് അറിയിച്ച അദ്ദേഹം, നിലവിൽ ചർച്ചകളിൽ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു പ്രധാന നേതാക്കൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
‘‘സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുറേഷിയാണ് ഞങ്ങളെ ബന്ധപ്പെട്ടത്. മറ്റ് മുസ്‍ലിം സംഘടനകളുമായും അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു. ചർച്ചയിൽ ഇരു കൂട്ടവർക്കും തുല്യ പങ്കാളിത്തവും ചർച്ചയ്ക്ക് കൃത്യമായ രൂപവും വേണമെന്ന് ഞങ്ങൾ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഖുറേഷി അംഗീകരിച്ചു ” – ആരിഫ് അലി പറഞ്ഞു. കേരളത്തില്‍ സി.പി.എം.നേതൃത്വവുമായി ആര്‍.എസ്.എസ്. ചര്‍ച്ച നടത്തിയതിനു പിന്നിലെ രാഷ്ട്രീയവും തങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതായി ആരിഫലി പറയുന്നു.