ഇലക്ഷന്‍ കമ്മീഷന്‍ ബി.ജെ.പി.യുടെ അടിമയായി മാറി എന്ന ഉദ്ധവ് താക്കറേയുടെ രൂക്ഷ വിമര്‍ശനം തന്റെ ചിഹ്നം വിമത ശിവസേനയ്ക്ക് നല്‍കിയതിലെ വെറും കലിപ്പായി കണക്കാക്കാന്‍ വരട്ടെ, അതില്‍ ഒരു പക്ഷേ ഒളിഞ്ഞിരിക്കാവുന്ന ഉന്നം ഉണ്ട്-അടുത്ത വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ (ബാല്‍)താക്കറെ എന്ന പേരിലുള്ള വൈകാരിക സ്വാധീനം ഇല്ലാതാക്കി ഉദ്ധവ് താക്കറെയെ നിര്‍വീര്യനാക്കി അധികാരത്തില്‍ ഭദ്രമായി എത്താനുള്ള ബി.ജെ.പി. യുടെ തന്ത്രത്തിന് ചേരുന്ന തീരുമാനമാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. അമ്പും വില്ലും എന്ന ചിഹ്നം നഷ്ടപ്പെടുന്നതോടെ ഉദ്ധവ് താക്കറെയെ കൈവിടുന്ന നിയമസഭാ സാമാജികരും സ്ഥാനാര്‍ഥി മോഹികളും ഇപ്പോള്‍ ഊഹിക്കാവുന്നതിലും അധികമായിരിക്കും എന്നാണ് നിഗമനം. കാരണം മഹാരാഷ്ട്രയില്‍ ശിവസേനയുടെ ബാനറില്‍ മല്‍സരിക്കുമ്പോള്‍ അത് അമ്പും വില്ലും ചിഹ്നത്തില്‍ അല്ലെങ്കില്‍ അര്‍ഥശൂന്യമെന്ന് ചിന്തിക്കുന്നവരാണ് ശിവസേനയുടെ പ്രവര്‍ത്തകര്‍. അതിനാല്‍ ചിഹ്നം ലഭിച്ച ഏക്‌നാഥ് ഷിന്‍ഡെയുടെ പക്ഷത്തേക്ക് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്ക് ഉണ്ടാകാനിടയുണ്ടെന്ന് ബി.ജെ.പി. കണക്കു കൂട്ടുന്നു. ഏക്‌നാഥ് ഷിന്‍ഢെയെ പോക്കറ്റിലാക്കിക്കഴിഞ്ഞ ബി.ജെ.പി.യുടെ ഉന്നം വീണ്ടും ഏക്‌നാഥ് ഷിന്‍ഢെയെയോ അദ്ദേഹത്തിന്റെ ശിവസേനയെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുക എന്നതല്ല, പകരം അടുത്ത മുഖ്യമന്ത്രി ബി.ജെ.പി.യുടെതായിരിക്കുക എന്നത് തന്നെയാണ്. 2024-ല്‍ മഹാരാഷ്ട്രയില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാവണം. ഏക്‌നാഥ് ഷിന്‍ഡെയെ മുന്നില്‍ നിര്‍ത്തി തല്‍ക്കാലം ബിജെപി കളിക്കുന്നു എന്നു മാത്രം. ദേവേന്ദ്ര ഫഡ്‌നവിസ് എന്ന മുന്‍മുഖ്യമന്ത്രിക്ക് 2019-ല്‍ നേരിട്ട ദുര്‍ഗതി ഇനി ഉണ്ടാവരുതെന്നും ആഗ്രഹമുണ്ട്. അന്ന് ഏതാനും മണിക്കൂര്‍ സമയത്തേക്ക് തട്ടിക്കൂട്ടിയ മുഖ്യമന്ത്രി സ്ഥാനം നാണം കെട്ട് ത്യജിച്ച് ഇറങ്ങിപ്പോകേണ്ടി വന്നതിന്റെ കയ്പ് തീര്‍ക്കണം.
്അമ്പും വില്ലുമില്ലാത്ത ശിവസേന ശിവസേനയല്ല, ഉദ്ധവിന് യഥാര്‍ഥ ശിവസേനയുടെ വൈകാരിക പിന്തുണ ജനത്തില്‍ നിന്നും കിട്ടുകയില്ലെന്നുള്ള മനക്കണക്കാണ് ബിജെപി കാണുന്നത്. ആ പഴുതില്‍ ഭദ്രമായി ജയിച്ചു വരാമെന്നും ഫഡ്‌നവിസ് കരുതുന്നു.
2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ലക്ഷ്യം 150 സീറ്റുകൾ ആണെന്ന് ബിജെപി രഹസ്യമായി പറയുന്നു. 288 സീറ്റുകളുള്ള അസംബ്ലിയിൽ ഷിൻഡെ വിഭാഗം ശിവസേനയ്‌ക്കൊപ്പം 200 സീറ്റുകൾ കടക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
സേനയുടെയും എൻസിപിയുടെയും കോൺഗ്രസിന്റെയും കൂട്ടു മുന്നണിയായി മഹാ വികാസ് അഘാഡി അധികാരത്തിൽ വന്നതുമുതൽ ശിവസേനയുടെ ദൗർബല്യം മുതലെടുക്കാൻ ഉള്ള ശ്രമം ബിജെപി ഒരിക്കലും ഉപേക്ഷിച്ചില്ല. തുടക്കത്തിൽ സേനയെ എൻഡിഎയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു . അത് യാഥാർത്ഥ്യമാകാതെ വന്നപ്പോൾ സേനയിലെ വിശ്വസ്തനായ ഷിൻഡെ വഴി ബി.ജെ.പി. ഉദ്ധവിനെതിരെ കളിച്ചു. അത് ഒടുവിൽ വിജയിച്ചു.