ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പോരാട്ടം ഒരു കമ്പനിക്കെതിരായുള്ളതായിരുന്നു എന്നും ഇന്ന് അദാനി ഗ്രൂപ്പ് അതേ ഈസ്റ്റിന്ത്യാ കമ്പനി പോലെയായി തീര്‍ന്നിരിക്കയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു. ഈസ്റ്റിന്ത്യ കമ്പനി ചെയ്തതു പോലെ രാജ്യത്തെ മുഴുവന്‍ സമ്പത്തും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അദാനി ഗ്രൂപ്പ് അപഹരിച്ചിരിക്കുന്നു. സത്യം പുറത്തുവരുന്നത് വരെ അദാനിയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“പ്രധാനമന്ത്രിക്കും അദാനിക്കും എന്താണ് ബന്ധമെന്ന് ഞങ്ങൾ പാർലമെന്റിൽ ചോദിച്ചപ്പോൾ, ഞങ്ങളുടെ പ്രസംഗം മുഴുവൻ രേഖകളിൽ നിന്നും നീക്കി. പക്ഷേ സത്യം പുറത്തുവരുന്നതുവരെ ഞങ്ങൾ ആയിരക്കണക്കിന് തവണ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കും”- രാഹുൽ പറഞ്ഞു.