ഇപ്പോൾ റദ്ദാക്കിയിട്ടുള്ള 2021-22 ലെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സിബിഐ ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11.12 ഓടെയാണ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.
എക്‌സൈസ് നയത്തിന്റെ വിവിധ വശങ്ങൾ, എഫ്‌ഐആറിൽ പരാമർശിക്കുന്ന ദിനേശ് അറോറയുമായും മറ്റ് പ്രതികളുമായും ഉള്ള ബന്ധം, ഒന്നിലധികം ഫോണുകളിൽ നിന്നുള്ള സന്ദേശങ്ങൾ കൈമാറുന്നതിന്റെ വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിയെ ചോദ്യം ചെയ്തു.
സിസോദിയ നൽകിയ മറുപടികളിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥർ തൃപ്തരല്ലെന്നും അന്വേഷണത്തിൽ സഹകരിക്കാത്തതും തങ്ങൾ ആവശ്യപ്പെട്ട നിർണായക കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതുമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും സിബിഐ ആരോപിച്ചു.
സി.ബി.ഐ ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് സിസോദിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.