കോൺഗ്രസ് അതിന്റെ അടിസ്ഥാന തത്വങ്ങൾക്കായി നിലകൊള്ളണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രത്യയശാസ്ത്ര നിലപാടിൽ പാർട്ടിക്ക് വ്യക്തത ഉണ്ടാവണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ബിൽക്കിസ് ബാനു കേസിലും, ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളിലും ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണങ്ങളിലും പാർട്ടിക്ക് കൂടുതൽ ശബ്ദമുയർത്താൻ കഴിയുമായിരുന്നുവെന്നും ശശി തരൂർ ശനിയാഴ്ച പ്രസംഗിക്കവെ പറഞ്ഞു. ഇന്ത്യ എല്ലാവരുടേതുമാണെന്നും അത്തരം സന്ദർഭങ്ങളിൽ പാർട്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ പിന്നെ പാർട്ടിക്ക് പ്രസക്തി ഇല്ലെന്നും തരൂർ പറഞ്ഞു.
2002-ലെ ഗോധ്ര ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ഇളവ് നയം പ്രകാരം മോചിപ്പിക്കാൻ അനുവദിച്ചിരുന്നു. ഇത് രാജ്യവും വ്യാപകമായി വൻ ജനരോഷത്തിന് കാരണമായി.
“ചില നിലപാടുകളെ കുറച്ചുകാണുകയോ ചില വിഷയങ്ങളിൽ നിലപാട് എടുക്കാതിരിക്കുകയോ ചെയ്യുന്ന പ്രവണത ബി.ജെ.പി. യോട് അനുകൂല മനോഭാവമായി മാറുന്നു. ബിൽക്കിസ് ബാനു കേസിലെ ഇരയുടെ പ്രതിഷേധം , ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണങ്ങൾ, ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കൽ എന്നിവയിലും സമാനമായ മറ്റു വിഷയങ്ങളിലും നമുക്ക് കൂടുതൽ ശബ്ദമുയർത്താൻ കഴിയുമായിരുന്നു. രാജ്യത്തിന്റെ മതേതര അടിത്തറ ശക്തിപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തണം”– തരൂർ പറഞ്ഞു.