പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഡെല്‍ഹി വിമാനത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാത്രമല്ല ഖേരയുടെ അഭ്യര്‍ഥന പരിഗണിച്ച് അദ്ദേഹത്തിനെതിരെ സമാനമായ പരാതിയില്‍ ആസാമിലും ഉത്തർപ്രദേശിലെ ലഖ്‌നൗവിലും വാരാണസിയിലും ഉള്ള കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനും നിര്‍ദ്ദേശിച്ചു.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളിൽ ഇളവ് തേടി കോൺഗ്രസ് നേതാവ് പവൻ ഖേര സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎം സിംഗ്‌വി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അടിയന്തര ലിസ്റ്റിംഗിന് അപേക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ ഖേരയ്‌ക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ്വി ബെഞ്ചിനെ അറിയിച്ചു. മഹാരാഷ്ട്ര ശിവസേന കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വാദം പൂർത്തിയായതിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇടക്കാല ജാമ്യം നല്‍കിയത്.
ഇന്ന് രാവിലെ ഡെല്‍ഹി വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയായിരുന്നു പവന്‍ ഖേരയെ ആസ്സാം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ഡെല്‍ഹി കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ആസ്സാമിലേക്ക് കൊണ്ടു പോകാനുള്ള നടപടി സ്വീകരിച്ചതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്നുള്ള ഇടക്കാല ജാമ്യം ഖേരയ്ക്ക് കിട്ടിയത്.