കണ്ണൂര്‍ നഗരത്തിനടുത്ത് ജില്ലാ ആസ്പത്രിക്കു സമീപം കാറിനു തീപ്പിടിച്ച് മുന്‍ സീറ്റിലിരുന്ന ദമ്പതിമാരും ഗര്‍ഭസ്ഥ ശിശുവും വെന്തുമരിക്കാനിടയായ സംഭവത്തില്‍ ഫോറന്‍സിക് വെളിപ്പെടുത്തല്‍. കത്തിയ കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പെട്രോളിന്റെ അവശിഷ്ടങ്ങളുള്ള രണ്ട് കുപ്പികള്‍ കണ്ടെടുത്തു. മുന്‍പില്‍ ക്ഷണനേരത്തിനകം തീകത്തിപ്പടരാനിടയാക്കിയത് പെട്രോളിന്റെ സാന്നിധ്യമാണെന്നതിലേക്ക് നയിക്കുന്ന തെളിവാണ് കണ്ടെത്തിയത്.
കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് ഇന്നലെ തീ കത്തി മരിച്ചത്. പൂർണ ഗർഭിണിയായ റീഷക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന്ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു.
കാറിന്റെ പിന്‍സീറ്റിലിരുന്നവര്‍ പിന്‍ഡോര്‍ തുറന്നു രക്ഷപ്പെട്ടെങ്കിലും മുന്‍പില്‍ ഇരുന്ന ദമ്പതിമാര്‍ക്ക് വാതില്‍ തുറന്നു രക്ഷപ്പെടാനായിരുന്നില്ല. മുന്‍ ഭാഗത്ത് ഇത്ര വേഗത്തില്‍ തീ പടര്‍ന്നതെങ്ങിനെ എന്ന സംശയമാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ ഉണ്ടാക്കിയതെന്ന് സംശയിക്കുന്നു. എന്നാല്‍ ഇത്രവേഗം അത് പടര്‍ന്നു വലുതാകാന്‍ ഇടയാക്കിയത് പെട്രോളിന്റെ കുപ്പികളിലെ ഇന്ധനമാണോ എന്ന സംശയം ബലപ്പെടുകയാണ്.