പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഉപനേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. എൽഇടി മേധാവി ഹാഫിസ് മുഹമ്മദ് സയീദിന്റെ സഹോദരീഭർത്താവ് ആണ് 68 കാരനായ മക്കി.
“മക്കിയും പ്രവർത്തകരും ധനസമാഹരണത്തിലും യുവാക്കളെ അക്രമത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവൽക്കരിക്കുന്നതിലും ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഏർപ്പെട്ടിട്ടുണ്ട്” – ഐക്യരാഷ്ട്രസഭ പ്രസ്താവനയിൽ പറഞ്ഞു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിൽ ജനിച്ച മക്കി, ലഷ്‌കറെ ബോർഡിന്റെ ഡെപ്യൂട്ടി ചീഫും എൽഇടിയുടെ രാഷ്ട്രീയ കാര്യ വിഭാഗത്തിന്റെ തലവനുമാണ്. ലഷ്‌കർ വിദേശ വിഭാഗത്തിന്റെ തലവനായും ഷൂറ (ഭരണസമിതി) അംഗമായും സേവനമനുഷ്ഠിച്ചു.
മക്കിയെ 2019 മെയ് 15 ന് പാകിസ്ഥാൻ സർക്കാർ അറസ്റ്റ് ചെയ്യുകയും ലാഹോറിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. 2020 ൽ ഒരു പാകിസ്ഥാൻ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയതിന് മക്കിയെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അബ്ദുൽറഹ്മാൻ മക്കി എന്നറിയപ്പെടുന്ന മക്കിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ക്ക് യുഎസ് ഡിപ്പാർട്ട്മെന്റ് 2 മില്യൺ യുഎസ് ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.
കഴിഞ്ഞ വർഷം, മക്കിയെ അൽ-ഖ്വയ്ദയുടെ ഭീകരരുടെ പട്ടികയിൽപ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിർദ്ദേശം അവസാന നിമിഷം ചൈന തടഞ്ഞിരുന്നു.
2000 ഡിസംബര്‍ 22-ലെ ചെങ്കോട്ട ആക്രമണം, 2008 ജനുവരിയിലെ രാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെ നടത്തിയ ആക്രമണം, 26/11 മുംബൈ ഭീകരാക്രമണം തുടങ്ങി ഇന്ത്യയില്‍ ലഷ്‌കര്‍-ഇ-തൊയ്ബ നടത്തിയ ഒട്ടേറെ അതിമാരകമായ ആക്രമണങ്ങളില്‍ മക്കിയുടെ പങ്ക് ആരോപിക്കപ്പെട്ടിട്ടുള്ളതാണ്.