ഇത്തവണത്തെ പദ്‌മ പുരസ്‌കാരങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒരു പദ്‌മശ്രീ ഉണ്ട്-അത് മധ്യപ്രദേശിലെ ജബല്‍പൂരിലെ ഡോക്ടറായ എം.സി. ദാവറിന്റെതായിരിക്കും. ഈ ആതുര ശുശ്രൂഷകനെ പുരസ്‌കാരത്തിനര്‍ഹനാക്കിയ സേവനക്കാര്യം കേട്ടാല്‍ നമ്മള്‍ തീര്‍ച്ചയായും അദ്ദേഹത്തിനു മുന്നില്‍ നമ്രശിരസ്‌കരാകുക തന്നെ ചെയ്യും. 77 വയസ്സുള്ള ഈ ഡോക്ടര്‍ ഇക്കാലത്തും രോഗികളെ ചികില്‍സിക്കുന്നതിന് വാങ്ങുന്ന ഫീസ് വെറും 20 രൂപ മാത്രമാണ്. 2 രൂപയ്ക്ക് ആളുകളെ ചികിത്സിക്കാൻ തുടങ്ങിയ അദ്ദേഹം നിലവിൽ 20 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്. ഈ മാതൃക ആതുരസേവന രംഗത്തു തന്നെ വലിയ മാനവിക മാതൃകയായി മാറിയതിന്റെ അംഗീകാരമായാണ് ഇപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിന്‍രെ പദ്‌മശ്രീ ലബ്ധി.
1946 ജനുവരി 16 ന് പാകിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച ഡോ ദാവർ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് മാറി. 1967-ൽ അദ്ദേഹം ജബൽപൂരിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി.1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ഒരു വർഷത്തോളം അദ്ദേഹം ഇന്ത്യൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചു. അതിനുശേഷം, 1972 മുതൽ അദ്ദേഹം ജബൽപൂരിലെ ആളുകൾക്ക് വളരെ നാമമാത്രമായ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നു.
“കഠിനാധ്വാനം ചിലപ്പോൾ വൈകിയാലും ഫലം കാണും. അതിന്റെ ഫലമാണ് എനിക്ക് ഈ അവാർഡ് ലഭിച്ചത്, ജനങ്ങളുടെ അനുഗ്രഹം–പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഡോ. ദാവർ പറഞ്ഞു.
“ഇത്രയും കുറഞ്ഞ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് വീട്ടിൽ തീർച്ചയായും ചർച്ച നടന്നിരുന്നു, എന്നാൽ അതിൽ തർക്കമുണ്ടായില്ല, ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, അതിനാൽ ഫീസ് വർദ്ധിപ്പിച്ചില്ല. നിങ്ങൾ ക്ഷമയോടെ പ്രയത്നിച്ചാൽ തീർച്ചയായും നിങ്ങൾക്ക് വിജയം ലഭിക്കും.ആ വിജയം ബഹുമാനിക്കപ്പെടുകയും ചെയ്യും എന്നതാണ് എന്റെ അടിസ്ഥാനമന്ത്രം.”–ഡോക്ടർ ദാവർ പറയുന്നു.