തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ വൃദ്ധയെ പറ്റിച്ച് അവരുടെ പന്ത്രണ്ടര സെന്റ് സ്ഥലവും 17 പവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിൽ നഗരസഭാ കൗൺസിലറെ സി.പി.എം സസ്പെൻഡ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗൺസിലർ സുജിനെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകര സി.പി.എം ഏരിയാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തിൽ സുജിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
78 വയസ്സുള്ള ബേബി എന്ന സ്‌ത്രീയെ ആണ് സുജിന്‍ തട്ടിപ്പിനിരയാക്കിയത്. ബേബിയുടെ വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ കുടുംബത്തോടെ വന്ന് ആ വീട്ടില്‍ താമസിച്ച് സംരക്ഷണ വാഗ്‌ദാനം നടത്തിയായിരുന്നു സിപിഎം കൗണ്‍സിലറുടെ വന്‍ ചതി. അവിവാഹിതയായ ബേബി സഹോദരങ്ങളുടെ മരണത്തോടെയാണ് ഒറ്റയ്ക്കായത്. സംരക്ഷിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021ഫെബ്രുവരിയിലാണ് ഭാര്യക്കും കുട്ടിക്കും ഭാര്യയുടെ മാതാപിതാക്കൾക്കുമൊപ്പം സുജിൻ ഇവിടെ താമസം തുടങ്ങിയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചതായി ബേബി പരാതിയിൽ പറയുന്നു. പിന്നീട് ഇതിൽ ചിലത് പണയം വയ്ക്കുകയും ചിലത് വിൽക്കുകയും ചെയ്തു. എട്ടുമാസം കഴിഞ്ഞ് ഒരു ദിവസം ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞഅ എല്ലാവരും കൂടി പോയിക്കഴിഞ്ഞ് പിന്നെ തിരിച്ചു വന്നില്ലെന്നും ആഭരണങ്ങൾ തിരികെ കൊടുത്തില്ലെന്നും ബേബി പറയുന്നു.ബേബിയുടെ പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിൻ എഴുതി മാറ്റിയെന്നും ആരോപണമുണ്ട്. ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് തട്ടിയെടുത്തെന്നും ബേബി പറയുന്നു.